ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ അട്ടിമറിച്ച് രണ്ടാം ഡിവിഷന് ടീം റെക്സം.
മൂന്നാം റൗണ്ടില്‍ 3-3 സമനിലയ്ക്കുശേഷം അരങ്ങേറിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റെക്സം 4-3ന്റെ ജയം സ്വന്തമാക്കി. 26 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പ്രീമിയര്‍ ലീഗ് ക്ലബ്ബിനെതിരേ റെക്സം ജയം നേടുന്നത്. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായിരുന്നു നോട്ടിംഗ്ഹാം ഫോറസ്റ്റ്.
ലിബെര്ട്ടോ കകാസെ (37), ഒലിവര്‍ റാത്ത്ബോണ്‍ (40) എന്നിവരിലൂടെ റെക്സം ആദ്യപകുതിയില്‍ 2-0ന്റെ ലീഡ് നേടി. എന്നാല്‍, ഇഗോര്‍ ജീസസിലൂടെ (64) നോട്ടിംഗ്ഹാം ഒരു ഗോള്‍ തിരിച്ചടിച്ചു. 74-ാം മിനിറ്റില്‍ ഡൊമിനിക് ഹാം റെക്സമിന്റെ ലീഡ് 3-1 ആക്കി.
തുടര്‍ന്ന് കല്ലം ഹഡ്സണ്‍ ഒഡോയിയൂടെ (76, 89) ഇരട്ടഗോളില്‍ നോട്ടിംഗ്ഹാം 3-3ന്റെ സമനില നേടി. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ നോട്ടിംഗ്ഹാമിന്റെ അഞ്ചാം പെനാല്‍റ്റി തടഞ്ഞ് ഗോള്‍ കീപ്പര്‍ ആര്‍തര്‍ ഒകോങ്കോ റെക്സമിനു ചരിത്ര ജയം സമ്മാനിച്ചു.
ഹോളിവുഡ് സ്റ്റൈല്‍
ഹോളിവുഡ് നടന് റയാന് റൈനോള്‍ഡ്സും തിരക്കഥാകൃത്തും നടനുമായ റോബ് മാക്കുമാണ് വെയ്ൽസ് ക്ലബ്ബായ റെക്സം എഎഫ്സിയുടെ ഉടമകള്‍.
റയാന് റൈനോള്‍ഡ്സ് മത്സരം കാണാന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. റെക്സമിന്റെ ജയത്തെ പിരിമുറുക്കം നിറഞ്ഞ ഹോളിവുഡ് ത്രില്ലര്‍ സ്റ്റൈല്‍ ജയമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അതിവേഗ പ്രമോഷനിലൂടെയാണ് റെക്സം ഇംഗ്ലീഷ് രണ്ടാം ഡിവിഷനിലേക്കെത്തിയതെന്നതും ശ്രദ്ധേയം.
1999ല്‍ ആണ് റെക്സം ഇതിനുമുമ്പ് ഒരു പ്രീമിയര്‍ ലീഗ് ക്ലബ്ബിനെ അട്ടിമറിച്ചത്. അന്ന് എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ മിഡില്‍സ്ബ്രൊ വെയ്ൽസ് ക്ലബ്ബിനു മുന്നില്‍ മുട്ടുകുത്തി.